Tuesday, October 30, 2012

മരുഭൂമിയില്‍ കേട്ട ഇന്ദിരാജിയുടെ മരണവാര്‍ത്ത

മരുഭൂമിയില്‍ കേട്ട ഇന്ദിരാജിയുടെ മരണവാര്‍ത്ത

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് കൃത്യം മൂന്ന് മാസം മുന്‍പാണ് ഞാന്‍ എന്റെ പ്രവാസ ജീവിതം ആരംഭിക്കുന്നത്. വന്ന് ആദ്യത്തെ ഒന്‍പത് മാസം ഞാന്‍ സൌദി അറേബ്യയിലെ അല്‍ ഖസീം പ്രവിശ്യയിലെ ഖുറൈമാന്‍ എന്ന ഒരു ഗ്രാമത്തിലാണ് ജോലി ചെയ്തിരുന്നത്. നാട്ടില്‍ അത്യാവശ്യം രാഷ്ട്രീയവും ഫുട്ബോളും ഒക്കെ ആയി അങ്ങിനെ നടന്നിരുന്ന ഒരു കാലത്താണ് ഞാന്‍ മരുഭൂമിയുടെ കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു ഉള്‍പ്രദേശമായ ഖുറൈമാനടുത്തുള്ള വഹാബിയ്യയില്‍ പ്രവാസം തുടങ്ങുന്നത്. ഇതിനെക്കുറിച്ചെല്ലാം പറയാന്‍ ഒരു പാടുണ്ട്. വൈദ്യുതിയോ മററ് സംവിധാനങ്ങളോ ഇല്ലാത്ത ഒരു ഒററ മുറി കട്ടവീട്ടില്‍ ആണ് താമസം. മോട്ടോര്‍ ഓയിലിന്റെ ഒഴിഞ്ഞ ടിന്നില്‍ തിരിയിട്ട് ഡീസല്‍ ഒഴിച്ച് കത്തിച്ചാണ് വെളിച്ചം കണ്ടിരുന്നത് രാത്രിയില്‍. ജൂലായ് മാസം ആയതിനാല്‍ സൌദിയിലെ ഉയര്‍ന്ന താപനിലയുള്ള സമയം. പകല്‍വെയിലില്‍ ചുട്ടു പഴുത്തു നില്‍ക്കുന്ന മുറിക്കകത്തു നിന്നും കമ്പിക്കട്ടില്‍ വീടിന്റെ പുറത്ത് കൊണ്ടു വന്നിട്ടാണ് രാത്രി ഒരു മണി വരെ ഉറക്കം. അതു കഴിഞ്ഞാല്‍ മരുഭൂമി തണുത്ത് തുടങ്ങും. അപ്പോള്‍ കട്ടില്‍ അകത്തേക്ക് പൊക്കിയെടുത്തു കൊണ്ടു പോയി അവിടെ ഉറക്കം തുടരും. കാലെത്തെണീററ് പാക്കിസ്ഥാനി ചാച്ചയുടെ കൂടെ അദ്ദേഹത്തിന്റെ ബുള്‍ഡോസറിനടുത്തേക്ക് പോകും. ഒരു വിധം എല്ലാ ജോലികളും പഠിക്കാന്‍ അവസരം ലഭിച്ച ആ ഒന്‍പത് മാസക്കാലം എനിക്ക് മറക്കാനാകില്ലൊരിക്കലും. എല്ലാവിധ ജീവിത സാഹചര്യങ്ങളോടും ഇണങ്ങാന്‍ പഠിച്ചതും അക്കാലത്തു തന്നെ.

ഉച്ചക്ക് ജോലി കഴിഞ്ഞാല്‍ ഞാന്‍ അവിടെ വെച്ച് പരിചയപ്പെട്ട ആട്ടിടയനായ കൊല്ലം അഞ്ചലുകാരന്‍ അബ്ദുറഹ്മാന്റെ കൂടെ തൊട്ടടുത്ത ഫാമില്‍ ട്രാക്ററര്‍ ഓടിക്കുന്ന തൃശൂരുകാരനായ പോള്‍ ചേട്ടന്റെ റൂമിലേക്ക് പോകും. അവിടെ വെച്ച് പോളും ആന്ധ്രക്കാരനായ ലിങ്കണ്ണനും ഉണ്ടാക്കുന്ന ചോറും പയറു കറിയും കഴിക്കും. നാല് മണിക്കൂര്‍ വിശ്രമസമയം വിമുക്ത ഭടനായ പോള്‍ ചേട്ടന്റെ പട്ടാളക്കഥകള്‍ കേള്‍ക്കാനാണ് ചിലവഴിക്കാറ്. ശ്രോതാക്കളുണ്ടെങ്കില്‍ പോള്‍ ആവേശഭരിതനാകും. നിറഞ്ഞ കോണ്‍ഗ്രസുകാരനായ പോളിന് സ്വാതന്ത്യ്ര സമരത്തെക്കുറിച്ചും ഇന്‍ഡോ പാക് യുദ്ധങ്ങളെക്കുറിച്ചെല്ലാം പറയാന്‍ നൂറ് നാക്കാണ്. വൈകുന്നേരം ജോലി കഴിഞ്ഞാല്‍ എന്നെ വിളിക്കാന്‍ വരുന്ന അബ്ദുറഹ്മാന്റെ കൂടെ ഞാന്‍ മൂന്ന് കിലോമീറററോളം ഗോതമ്പ് പാടങ്ങളിലൂടെ നടന്ന് പോളിന്റെ വീട്ടില്‍ പോകും. അവിടെ പോളിന് ഒരു റേഡിയോയുണ്ട്. ബാറററിയില്‍ പ്രവര്‍ത്തിക്കുന്ന ആ റേഡിയോ ആണ് അന്ന് ഞങ്ങളുടെ ഏക വാര്‍ത്താ മാധ്യമം. രാത്രി 8 മണി മുതല്‍ 30 മിനുററ് നേരത്തേക്ക്  കുവൈത്ത് റേഡിയോയില്‍ ഉറുദു പ്രോഗ്രാം ഉണ്ട് ദിവസവും. അതില്‍ ആദ്യത്തെ 10 മിനുററ് വാര്‍ത്തകളാണ്. നാട്ടില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളെല്ലാം ഞങ്ങളറിയുന്നത് ആ വാര്‍ത്താ പ്രക്ഷേപണത്തിലൂടെയാണ്. സൌദി അറേബ്യന്‍ ടെലിവിഷന്റെ രണ്ട് ചാനലുകള്‍ മാത്രം ലഭ്യമായിരുന്ന അക്കാലത്ത് ഞങ്ങള്‍ താമസിക്കുന്നിടത്ത് അതും കിട്ടിയിരുന്നില്ല. എല്ലാ വ്യാഴാഴ്ചയും പോള്‍ ചേട്ടന്റെ പിക്കപ്പിന്റെ പുറത്ത് കയറി ഞങ്ങള്‍ പതിനെട്ട് കിലോമീററര്‍ അകലെ ഖുറൈമാനിലെ ഗ്യാസ് കട നടത്തുന്ന ഹിന്ദിക്കാരുടെ റൂമില്‍ പോകും. എന്തിനാണെന്നോ? അവിടെയാണ് അടുത്ത പ്രദേശത്ത് ടി.വി യും വി.സി.ആറും ഉള്ളത്. ഒരാള്‍ രണ്ട് റിയാല്‍ വീതം കൊടുത്താല്‍ അവിടെ നിന്നു ഹിന്ദി സിനിമകള്‍ കാണാം. ഖുറൈമാനില്‍ നിന്നും 60 കിലോമീററര്‍ ദൂരെയുള്ള ഒനൈസ എന്ന സ്ഥലത്തു നിന്നും ആഴ്ചയില്‍ ഇവര്‍ കൊണ്ടു വരുന്ന സിനിമാ കാസററുകള്‍ കാണാന്‍ വന്‍ ജനക്കൂട്ടമാണ് അടുത്തുള്ള മസ്രകളില്‍ നിന്നെല്ലാം വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അവിടെ ഒഴുകിയെത്തുന്നത്. അമിതാബ് ബച്ചന്റെ കൂലി എന്ന സിനിമയും ശത്രുഖ്നന്‍ സിന്ഹയും മററും അഭിനയിച്ച ദോസ്താനയും ഒക്കെ ഞാന്‍ അവിടെ വെച്ചാണ് കണ്ടത്.
അങ്ങിനെ ദിവസങ്ങള്‍ തള്ളി നീക്കവെ അത്യാവശ്യം തണുപ്പുള്ള ഒക്ടോബര്‍ 31 ന് രാത്രിയും ഞങ്ങള്‍ പോളണ്ണന്റെ വീട്ടില്‍ ഒരുമിച്ചു കൂടി വാര്‍ത്ത കേള്‍ക്കാനായി. ശരീരം മരവിക്കുന്ന തണുപ്പത്തിരുന്നു കൊണ്ട് വാര്‍ത്ത കേള്‍ക്കവേയാണ് മനസ്സും മരവിച്ചു പോയ ആ ദുഖവാര്‍ത്ത കേള്‍ക്കുന്നത്. എന്റെ പ്രിയപ്പെട്ട നേതാവ് ഇന്ദിരാ പ്രിയദര്‍ശിനിയെ സ്വന്തം അംഗരക്ഷകര്‍ തന്നെ വെടിവെച്ചു കൊന്നിരിക്കുന്നു. കാലത്ത് 10.30 ന് നടന്ന സംഭവം അന്നത്തെ സാഹചര്യത്തില്‍ അറിയാന്‍ ഞങ്ങള്‍ക്ക് പന്ത്രണ്ട് മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. ഉറുദുവില്‍ വരുന്ന വാര്‍ത്ത ഞങ്ങള്‍ക്ക് പരിഭാഷപ്പെടുത്തി തരുന്നതും പട്ടാളക്കാരനായിരുന്ന പോള്‍ ചേട്ടന്‍ തന്നെയായിരുന്നു. ഇന്ദിരാഗാന്ധിയെ വെടിവെച്ചു കൊന്നു എന്ന് മാത്രം ഞങ്ങള്‍ക്കും മനസ്സിലായി. കൂടുതല്‍ അറിയണമെങ്കില്‍ പോള്‍ പരിഭാഷപ്പെടുത്തിത്തരണം. ഞങ്ങള്‍ റേഡിയോയിലേക്കും പോളണ്ണന്റെ മുഖത്തേക്കും മാറി മാറി നോക്കിയിരുന്നു. പോളണ്ണന്റെ മുഖത്ത് എന്തൊക്കെയോ ഭാവമാററം. വലിയ ധൈര്യവാനെന്ന് പട്ടാളക്കഥകള്‍ പറയുമ്പോ സ്വയം പുകഴ്ത്തിയിരുന്ന പോളണ്ണന്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരയാന്‍ തുടങ്ങി. അല്‍പ്പം കഴിഞ്ഞ് പോള്‍ ഇരുന്നിരുന്ന മരപ്പെട്ടിയുടെ മുകളില്‍ നിന്നും ബോധരഹിതനായി പുറകിലേക്ക് മറിഞ്ഞു വീണു. നൂറിലധികം കിലോ ഭാരമുണ്ടായിരുന്ന പോളണ്ണനെ കട്ടിലിലേക്കെടുത്ത് കിടത്തി വെള്ളമൊക്കെ തളിച്ചു നോക്കിയെങ്കിലും അദ്ദേഹത്തിന് പിന്നീട് ബോധം കുറേശ്ശെ  തിരിച്ചു കിട്ടിയത് അര മണുക്കൂര്‍ കഴിഞ്ഞാണ്.
ഇങ്ങിനെ കോടിക്കണക്കിന് ആളുകളുടെ മനസ്സില്‍ നൊമ്പരം പടര്‍ത്തിയ ഒരിക്കലും മായാത്ത ദുസ്വപ്നമായി മാറിയ വാര്‍ത്തയായിരുന്നു ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്ത. ഉറക്കമില്ലാത്ത ഒരു രാത്രിയായിരുന്നു ഞങ്ങള്‍ക്കന്ന്. മലയാള പത്രമോ ഏതെങ്കിലും ഒരു വാര്‍ത്താ ചാനലോ കാണാന്‍ ഞങ്ങള്‍ക്കന്ന് അവസരമുണ്ടായിരുന്നില്ല. ഇന്ദിരാഗാന്ധി എന്നെന്നേക്കുമായി വിട പറഞ്ഞു എന്ന് മാത്രമറിഞ്ഞു. പിന്നീട് കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രം 40 കിലോ മീററര്‍ അകലെയുള്ള മദ്നബ് എന്ന സ്ഥലത്ത് വരുന്ന മലയാള പത്രങ്ങള്‍ കാണണം. ടെലഫോണ്‍ സൌകര്യമോ പുറംലോകവുമായി മറേറതെങ്കിലും തരത്തിലുള്ള ബന്ധങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് കേട്ട ഒരു വലിയ വാര്‍ത്ത തീര്‍ത്ത ആഘാതം ഞങ്ങള്‍ക്ക് എത്രയേറെ വലുതായിരുന്നു എന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. 
oooooooooooooooooooooooooooooooooooooooooooooooooooooo

1 comment:

  1. Very nice, കവിത പോലെ സുന്ദരം.
    Keep writing....

    ReplyDelete