Saturday, July 25, 2020


കപ്പേള പറയുന്നതും കൊറോണ കാണിച്ചതും

   ഷക്കീബ് കൊളക്കാടൻ

ആദ്യമാദ്യം വലിയ വിരസതയായിരിക്കുമെന്ന പേടിയായിരുന്നു. ഒന്നും ചെയ്യാനില്ലാതെ വീട്ടിലിങ്ങനെ ഒരു വൈറസിനേയും പേടിച്ചു ചടഞ്ഞു കൂടിയിരിക്കുക. ഉറക്കം വരുമ്പോൾ കിടന്നുറങ്ങാനും ഇഷ്ട്ടം തോന്നുമ്പോൾ വായിക്കാനും ടി വി കാണാനും സോഷ്യൽ മീഡിയ ഇടപെടലുകൾക്കും ധാരാളം സമയമുണ്ടാകുമല്ലോ എന്നോർത്തപ്പോൾ സന്തോഷവും തോന്നി. എന്നാലും എത്രകാലമെന്നു വെച്ചാണ് ഇതെല്ലം ആയി മുന്നോട്ടു പോകുക. പക്ഷെ കുറച്ചു ദിവസമങ്ങു കഴിഞ്ഞപ്പോൾ ഒന്നിനും സമയം തികയാതെ വരാൻ തുടങ്ങി. മനുഷ്യൻ അങ്ങനെയാണല്ലോ. ജീവിക്കുന്ന ചുറ്റുപാടിനെ സ്വയംവരിക്കുന്നവർ. അത് സെൻട്രൽ ജയിലിൽ ആണെങ്കിലും അങ്ങിനെയൊക്കെയാണെന്നാണ് ജീവപര്യന്തം തടവിൽ കിടന്നു പരോളിൽ വന്ന എന്റെ ഒരു സുഹൃത്ത് പറഞ്ഞു കേട്ടത്. ഇന്റർനെറ്റും സോഷ്യൽ മീഡിയയുമാണ് മറ്റൊരർത്ഥത്തിൽ കരുതൽ തടങ്കൽ കാലം അൽപ്പമെങ്കിലും ക്രിയാത്മകമാക്കിയത്.
അങ്ങനെയിരിക്കെയാണ് നെറ്റ്ഫ്ലിക്സിൽ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത 'കപ്പേള' എന്ന മലയാളം സിനിമ റിലീസ് ആകുന്നത്. കോഴിക്കോട്ടെ ഒരു മലയോര ഗ്രാമത്തിൽ ജനിച്ചു വളർന്ന പ്ലസ് ടു കഴിഞ്ഞ ഇന്നത്തെ ലോകം 'തിരിയാത്ത' ജെസ്സിയുടെ കഥ പറയുന്ന 'കപ്പേള' നമ്മുടെ കുട്ടികൾ നിർബന്ധമായും കണ്ടിരിക്കേണ്ടതാണ്. നമ്മുടെ ലോകത്ത് നാം കണ്ടുമുട്ടുന്ന പലരേയും ഒറ്റനോട്ടത്തിൽ വിലയിരുത്തുമ്പോഴുണ്ടാകുന്ന അപകടങ്ങൾ, പല നന്മകളും തിരിച്ചറിയാതെ പോകുന്നത് എല്ലാം സിനിമ വരച്ചു കാട്ടുന്നു. കാണാത്തവരുടെ രസച്ചരട് പൊട്ടിക്കാൻ കഥ പറയുന്നില്ല.
എന്നാൽ കൊറോണക്കാലത്ത് കണ്ട 'കപ്പേള' പറഞ്ഞ പലതും സമകാലിക സംഭവങ്ങളുമായി കൂട്ടിവായിക്കാവുന്നവയാണ്. നമുക്ക് തുണയാകുമെന്ന് കരുതിയ പലരും പാരയാകുന്നതും ഒറ്റനോട്ടത്തിൽ വില്ലന്മാരെന്ന് വിലയിരുത്തുന്ന പലരും നമുക്കും സമൂഹത്തിനും തുണയാകുന്നതും നാം  കൊവിഡ് കാലത്ത് കണ്ടുകൊണ്ടിരിക്കുന്നു. ജെസ്സിയും വിഷ്ണുവും റോയിയും എല്ലാം മാറിമാറി നമ്മോടൊപ്പം ജീവിക്കുന്നതായി അനുഭവപ്പെടുന്നു. 

കെട്ടകാലമെന്ന് പലരും വിശേഷിപ്പിച്ച കൊവിഡ് കാലത്തെ ചില തിരിച്ചറിവുകളെ കുറിച്ചാണ് ഞാൻ പറഞ്ഞത്. 'ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ദി ബെസ്റ്റ് ഇമ്പ്രെഷൻ' എന്ന് ഇംഗ്ലീഷിൽ ഏറെ പ്രസിദ്ധമായ ഒരു പഴമൊഴിയുണ്ടല്ലോ. അത് ഒരു ചുക്കുമല്ല എന്ന് എനിക്ക് കൊറോണക്കാലം പഠിപ്പിച്ചു തന്നു. എല്ലാ കാറ്റഗറിയിലും പെടുത്താവുന്ന ധാരാളം സുഹൃത്തുക്കളുണ്ട് എനിക്ക്. ചങ്ങാതിമാരെ തെരഞ്ഞെടുക്കുന്നതിൽ ഒരു ഫിൽറ്റർ ഞാൻ ഉപയോഗിക്കാറില്ല. കൊവിഡ് കാലത്തെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കിടയിൽ ചില മുത്ത് പോലത്തെ സാമൂഹ്യപ്രവർത്തകരെ ഞാൻ കണ്ടു. പ്രവാസലോകത്ത് നാം കേട്ട് പഴകിയ പേരുകളൊന്നുമല്ല. ഇവർക്ക് പേരും പെരുമയുമൊന്നുമില്ല. അതൊന്നും അവർക്കത്ര കാര്യവുമല്ല. ലോക്ക്ഡൗൺ സമയമോ പിഴയോ ഒന്നും നോക്കാതെ സഹായഭ്യർത്ഥനയുമായി ഒരു ഫോൺ വിളി വന്നാൽ, ഹെൽപ്പ് ഡെസ്കിൽ ഒരു മെസ്സേജ് വന്നാൽ ഓടിയെത്തുന്ന കുറെ പേർ. റിയാദിൽ നിന്നും വിദൂരദിക്കിലുള്ള ആശുപത്രികളിലെ ഗർഭിണികളായ നഴ്സുമാർ എയർ ഇന്ത്യ ഓഫിസിൽ നിന്നും ഒരു ടിക്കറ്റ് എടുത്തു തരാൻ ആവശ്യപ്പെട്ടാൽ രോഗവ്യാപനമൊന്നും വകവെക്കാതെ കൊടും ചൂടിൽ ഇവർ എയർ ഇന്ത്യയുടെ വരാന്തയിൽ പകലന്തിയോളം വരി നിൽക്കുകയാണ്. ഏതെങ്കിലുമൊരു ലേബർ ക്യാമ്പിൽ നിന്നും വിശപ്പിന്റെ വിളിയെത്തിയാൽ അവർക്ക് വേണ്ട ആഹാരസാധനങ്ങളും സംഘടിപ്പിച്ചു ഇവരങ്ങോട്ട് കുതിക്കും. കോവിഡ് രോഗത്തിന്റെ ലക്ഷണങ്ങളുമായി ഒരു പ്രവാസി താമസസ്ഥലത്തു നിന്നും വിളിച്ചാൽ പിന്നെ അവനെയുമെടുത്ത് റിയാദിലെ മുഴുവൻ കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലും അഡ്മിഷന് വേണ്ടി ഓടി നടക്കുന്നു ഇവർ.
ഇവരിൽ പലരെയും ആദ്യമായി ഞാൻ പരിചയപ്പെടുന്നത് ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ചായിരിക്കും അതല്ലെങ്കിൽ കലാപരിപാടികൾ നടക്കുന്ന വേദികളിലാകും അതുമല്ലെങ്കിൽ നാട്ടിൽ നിന്നെത്തിയ രാഷ്ട്രീയ നേതാക്കളുടെ സ്വീകരണ പരിപാടിയിലാകാം. ആദ്യത്തെ എൻ്റെ പരിചയപ്പെടലിൽ കണ്ടറിഞ്ഞ ആളുകളല്ല ഇവരെന്ന് ഞാൻ തിരിച്ചറിയുന്നത് കൊവിഡ് കാലത്തെ അവരുടെ പ്രവർത്തനങ്ങളിലൂടെയാണ്. അവരിൽ ചിലരെ എല്ലാം പേരെടുത്ത് തന്നെ പറയേണ്ടിയിരിക്കുന്നു. വേൾഡ് മലയാളി ഫെഡറേഷന്റെ നൗഷാദ് ആലുവ, ഹാരിസ് ബാബു മഞ്ചേരി, സി സി യുടെ നവാസ് കണ്ണൂർ, കേളിയുടെ സുരേഷ് ചന്ദ്രൻ, കെ എം സി സി യുടെ മെഹബൂബ് കണ്ണൂർ,  സി എഫിന്റെ ഇബ്രാഹിം കരീം, ന്യൂ ഏജിന്റെ സാലി പൊറായിൽ, നവോദയയുടെ നിബു, ബഷീർ പി വി, ഷാനിദ് അലി, ഫൈസൽ പൂനൂർ, കബീർ ചേളാരി, വഹീദ് വാഴക്കാട്, ഷൈജു പച്ച, ഡൊമനിക്, നിഷാദ് ആലംകോട്, അലക്സ്, മൈമൂന അബ്ബാസ്, ഷക്കീല വഹാബ് തുടങ്ങിയ അനേകം പേർ ഹെൽപ്പ് ഡസ്ക്കിലുള്ള പ്രഗത്ഭരെക്കാൾ ഒരുപടി മുന്നിൽ നിന്ന് കൊണ്ട് പ്രവർത്തിക്കുന്നവരാണ്. ഹെൽപ്പ് ഡസ്ക് ഗ്രൂപ്പുകളിലുള്ള നിരവധി പേർ കടമ മറന്ന് മൗനസുഷുപ്തിയിലാണ്ടിരിക്കുമ്പോഴും ഇവർ 24 മണിക്കൂറും കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നത് കൊണ്ടാണ് റിയാദിലുള്ള അനേകം പ്രവാസികൾ ഇന്ന് ജീവിച്ചിരിക്കുന്നത് എന്നതാണ് സത്യം. ഇവർക്ക് നേതൃത്വം നൽകാനും വഴി കാട്ടാനും ശിഹാബ് കൊട്ടുകാട്, അഷ്റഫ് വെങ്ങാട്ട്, സി. പി മുസ്തഫ, രഘുനാഥ്‌, മുനീബ് പാഴുർ, നൗഷാദ് കോർമത്ത്, സിദ്ദീഖ് തുവ്വൂർ, മൊയ്തീൻകുട്ടി തെന്നല, നവാസ് വെള്ളിമാടുകുന്ന്, സജി കായംകുളം, അസീസ് കടലുണ്ടി, സമീർ കേളി, ഷാജി സോണ, മുജീബ് കായംകുളം, സത്താർ കായംകുളം, മജീദ് ചിങ്ങോലി, സുരേഷ് ശങ്കർ, സലിം മാഹി, ജോൺസൺ, സക്കീർ ദാനത്ത്, ഇബ്രാഹിം സുബ്ഹാൻ, കബീർ,  അറബ്കോ രാമചന്ദ്രൻ, ലത്തീഫ് തെച്ചി, ഉബൈദ് എടവണ്ണ, ഗഫൂർ കൊയിലാണ്ടി, അബ്ദുള്ള വല്ലാഞ്ചിറ, സലിം കളക്കര, അബ്ദുൽ മജീദ് പൂളക്കാടി, സനൂപ് പയ്യന്നൂർ, മുസ്തഫ കവ്വായി, അഷ്റഫ് വടക്കേവിള, അർശുൽ അഹമ്മദ്, ക്ളീറ്റസ്, സിദ്ദീഖ് കല്ലുപറമ്പൻ, ജയൻ കൊടുങ്ങല്ലൂർ, ഷംനാദ് കരുനാഗപ്പള്ളി, അഫ്താബ്റഹ്മാൻ, അസീസ് മാവൂർ എന്നിവരൊക്കെയും സജീവമായി തന്നെ രംഗത്തുണ്ട്. ഇവരിൽ പലരും കൊവിഡ് പോസിറ്റീവ് ആയി ചികിത്സയിലായിരുന്നു എന്നതാണ് മറ്റൊരു സത്യം.
ഇവരോടൊപ്പം സൗദിയിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഡോ. അബ്ദുൽ അസീസ്, ഡോ. നാസർ, ഡോ. സെബാസ്റ്റ്യൻ. ഡോ. ജോസഫ് അലക്സാണ്ടർ, ഡോ. ഹസീന ഫുആദ്, ഡോ. അബ്ദുസ്സലാം, ആസ്റ്റർ സനദ് ആശുപത്രിയിലെ സുജിത്തലി മൂപ്പൻ, ന്യൂ സഫാമക്കയിലെ വി എം അശ്റഫ്, സഫാമക്കയിലെ നൗഫൽ പാലക്കാടൻ, കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിലെ സ്റ്റാഫ് നഴ്സ്സുബ്നാബി ഫിറോസ്, ശുമേസി ആശുപത്രിയിലെ ഡോ. അൻസാരി, ബെനിഷ്, ബിന്ദു ജോസഫ്,  എം. . എച്ചിലെ മനോജ്, സൗദി ജർമ്മൻ ആശുപത്രിയിലെ സിഞ്ചു റാന്നി, കിംഗ് ഖാലിദ്, ഒബൈദ്, സുലൈമാൻ ഹബീബ്, പ്രിൻസ് മുഹമ്മദ്, ഹമ്മാദി, അൽ മിശാരി എന്നീ ആശുപത്രികളിലെ സ്വയം മറന്ന് ജോലി ചെയ്യുന്ന മലയാളി സ്റ്റാഫുകൾ എന്നിവരും സാമൂഹിക പ്രതിബദ്ധതയോടെ നടത്തുന്ന പ്രവർത്തനങ്ങൾ ഒന്ന് മാത്രമാണ് മഹാമാരിയിൽ പിടിച്ചു നിൽക്കാൻ പ്രവാസി സമൂഹത്തിനു കൈത്താങ്ങായത്. ചിലരെക്കുറിച്ചെങ്കിലും എന്റെ മുൻധാരണകൾ തിരുത്തിക്കുറിച്ചതായിരുന്നു കൊവിഡ് കാലത്തെ ഇവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്ന് പറയേണ്ടിയിരിക്കുന്നു. "Life is not always black and white, it's a million shades of grey." 
                                                                ooooooooooooooooo


           





No comments:

Post a Comment