Saturday, July 25, 2020

സൗഹൃദത്തിന്റെ കരുത്തിൽ കൊവിഡിനെ തുരത്തി ഷക്കീൽ തിരിച്ചെത്തി   


- ഷക്കീബ് കൊളക്കാടൻ


എതിരാളിയുടെ ഗോൾ വലയിലേക്ക് പന്തടിച്ചു കയറ്റുന്ന അതെ ലാഘവത്തോടെയാണ് ഷക്കീൽ തിരൂർക്കാട് കോറോണയെയും നേരിട്ടത്. റിയാദിലെ ഒരു ഹെൽത്ത് കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന ഷക്കീൽ അറിയപ്പെടുന്നത് മികച്ച ഫുട്ബോൾ കളിക്കാരനും സംഘാടകനുമായാണ്. കെ എം സി സി യുടെ സജീവമായ കർമ്മഭടൻ കൂടി ആയതു കൊണ്ട് തന്നെ പൊതുരംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിസ്വാർത്ഥ സേവനം.
കൂടെ താമസിക്കുന്ന ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയതാണ് ഷക്കീലിനെയും വൈറസ് ബാധിക്കാൻ കാരണമായത്. അയാളുടെ കൂടെയുള്ളവർ കോവിഡ് ബാധയില്ല എന്ന സിർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ ജോലിക്ക് തുടരാനാകൂ എന്നതിനാൽ ഷക്കീൽ സഹതാമസക്കാരേയും കൂട്ടി കോവിഡ് ടെസ്റ്റിന് പോയിരുന്നു. നിർഭാഗ്യവശാൽ അവരിൽ രണ്ടു പേർക്ക് പോസിറ്റീവ് ആണെന്ന റിസൾട്ട് വന്നു. അതോടെ ഷക്കീലും ടെസ്റ്റ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഷക്കീലും കോവിഡ് ബാധിതനാണെന്ന റിസൾട്ട് വന്നു. കൂടെ മറ്റൊരാൾക്കും.
കോവിഡ് ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന ഷക്കീലും സുഹൃത്തും ഉടനെ സ്വയം തയ്യാറെടുപ്പ് നടത്തി റവാബിയിലുള്ള പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിലെത്തി അഡ്മിറ്റ്ആയി. ഒരു ടൂർ പോകാനുള്ള ഒരുക്കങ്ങൾ പോലെ കുറച്ചു ദിവസത്തേക്കുള്ള എല്ലാ സന്നാഹങ്ങളും ബാഗിൽ കരുതിയാണ് ഷക്കീലും സുഹൃത്തും പോയിരുന്നത്. അവിടെയുള്ള ഫിലിപ്പിനോ, മലയാളി സ്റ്റാഫുകൾ ഏറെ കരുതലോടെയാണ് അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തത് എന്നതും വലിയ ആശ്വാസമായി.

രണ്ടു ദിവസത്തിന് ശേഷം അവിടുന്ന് സ്രവം പരിശോധനക്ക് എടുത്തിട്ട് അവരെ സുലൈമാനിയയിലെ ഒരു ഫോർ സ്റ്റാർ ഹോട്ടലിലേക്ക് മാറ്റി. പ്രത്യേകമായ റൂമുകളിൽ എല്ലാവിധ സജ്ജീകരണങ്ങളോടെയുമാണ് അവിടെ മൂന്നാഴ്ചയോളം കഴിഞ്ഞത്. കുടുംബക്കാരുമായും സുഹൃത്തുക്കളുമായും ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നതിനാൽ മൂന്നാഴ്ച നീണ്ട ഏകാന്ത വാസം ഒട്ടും വിരസമായിരുന്നില്ല. വായനയും ടി വി കാണുന്നതും സോഷ്യൽ മീഡിയ ഇടപെടലുകളും പ്രാർത്ഥനയുമായി ഓരോ ദിനവും സജീവമായിരുന്നു.
ഇതിനിടയിൽ മാനസിക തകർച്ച അനുഭവപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ വരുന്ന നെഗറ്റീവ് വാർത്തകൾ കേൾക്കുമ്പോഴായിരുന്നു എന്നതാണ് ഷക്കീലിന്റെ അനുഭവം. ഇത്തരം വാർത്തകൾ നിരാശയും ഭീതിയും പടർത്തിയ നിരവധി സുഹൃത്തുക്കൾക്ക് ധൈര്യം പകരം പകരാനും അവസരം ഷക്കീൽ ഉപയോഗപ്പെടുത്തി. പരാജയപ്പെട്ടവരുടേത് മാത്രമല്ല ഇടക്ക് വിജയിച്ചവരുടെ കഥകളും മാധ്യമങ്ങൾ വായനക്കാർക്ക് പറഞ്ഞു കൊടുക്കണം എന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്. സുധീരമായി നേരിടുന്നതിലൂടെ കൊറോണ എന്നല്ല ഏതു മാരക രോഗത്തെയും കീഴ്പ്പെടുത്താനാകും എന്ന ഒരു സന്ദേശമാണ് ഷക്കീലിന് രണ്ടാഴ്ച നീണ്ട ക്വാറന്റൈൻ കാലം നൽകിയ പാഠം.
നിരന്തരം സാമൂഹ്യ പ്രവർത്തകർ വിളിച്ചു കൊണ്ടിരുന്നത് ഏറെ പോസിറ്റീവ് ഊർജ്ജം നൽകി. ഭക്ഷണവും പരിചരണവും ഏറെ ഹൃദ്യവും സുഭിക്ഷവുമായിരുന്നു.
ആദ്യ രണ്ടു തവണയും സ്രവ പരിശോധന പോസിറ്റീവ് തന്നെ ആയിരുന്നു. മൂന്നാമത്തേതാണ് നെഗറ്റീവ് ആകുന്നത്. അത് കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോൾ മേയ് 19 നു വീട്ടിൽ പോകാനുള്ള ഗ്രീൻ സിഗ്നൽ ഡോക്ടർമാരിൽ നിന്നും ലഭിച്ചു. വീട്ടിലെത്തിയാലും അടുത്ത രണ്ടാഴ്ചക്കാലം ഐസൊലേഷനിൽ ആയിരിക്കും എന്ന് എഴുതി ഒപ്പിട്ടു നൽകിയാൽ മാത്രമേ വീട്ടിൽ പോകാൻ അനുമതി ലഭിക്കുകയുള്ളു.
ജീവിതത്തിലെ പ്രതികൂല കാലാവസ്ഥയിലും മനഃസ്സാന്നിദ്ധ്യം കൈവിടാതിരിക്കുകയാണ് അടിതെറ്റി വീഴാതിരിക്കാനുള്ള ഏക പോംവഴി എന്ന് ഷക്കീൽ അടിവരയിടുന്നു. സൗഹൃദത്തിന്റെ സമ്പന്നതയെക്കാൾ വലുതൊന്നുമില്ലെന്നും ഏത് ആപത്ഘട്ടത്തിലും അതേ നമുക്ക് തുണയേകുകയുള്ളൂ എന്നും തിരിച്ചറിയാൻ ജീവിതത്തിൽ ഇങ്ങനെയുള്ള അനുഭവങ്ങളും അനിവാര്യമാണ്. പ്രവാസകാലത്ത് ഫുട്ബോൾ മൈതാനത്തു നിന്നും ലഭിച്ച കുറെ നല്ല സൗഹൃദങ്ങൾ എപ്പോഴും തുണയാകുന്നു. സാമൂഹ്യജീവി എന്ന നിലയിൽ പരസ്പരം തുണയാകാനുള്ള ബാലപാഠങ്ങൾ പഠിച്ചത് മൈതാനങ്ങളിൽ നിന്നാണ് എന്നതാണ് ഷക്കീലിന്റെ അനുഭവം. തന്റെ ടീമിനെ മുന്നിൽ നിന്ന് നയിച്ച് എതിരാളികളുടെ ഗോൾ പോസ്റ്റിലേക്ക് നിരന്തരം ഗോളടിച്ചു കൂട്ടിയതിലൂടെ ഷക്കീൽ സ്വന്തം കീശയിലാക്കിയ കുറെ നല്ല സൗഹൃദങ്ങൾ, മലപ്പുറം ജില്ലയിലെ തിരൂർക്കാട് സ്വദേശിയും റിയാദിലെ സൗദി തദാവി ഹെൽത്ത് കെയർ കമ്പനിയിലെ സൂപ്പർവൈസറുമായ  ഷക്കീലിനു എല്ലായ്പ്പോഴും തുണയേകുന്നു.

കൊറോണ മാരകമല്ല. പക്ഷേ നമ്മുടെ അശ്രദ്ധ അപകടമുണ്ടാക്കും. ജാഗ്രതയോടെയുള്ള സമീപനം നമുക്ക് രോഗം പിടിപെടുന്നതിൽ നിന്ന് മാത്രമല്ല നമ്മിലൂടെ രോഗം സമൂഹത്തിൽ പടരാതിരിക്കാനും അനിവാര്യമാണ് എന്ന വലിയ സന്ദേശവുമായാണ് ഷക്കീൽ തന്റെ റൂമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. 


  
                                                    -------------------------------  



No comments:

Post a Comment